നാല് വയസ്സുകാരനായ മകനെ കൊന്ന് ട്രാവൽ ബാഗിലാക്കിയ യുവതി അറസ്റ്റിൽ. ബംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ‘മൈൻഡ് ഫുൾ ലാബ്’ ൻ്റെ സി ഇ ഓ സുചന സേത് ചിത്രദുർഗയിൽ നിന്ന് അറസ്റ്റിലായത്. ദിവസങ്ങൾക്ക് മുമ്പാണ് ബംഗളൂർ സ്വദേശിനിയായ സുചന സേത് നാലുവയസ്സുകാരനായ മകനെയും കൊണ്ട് ഉത്തരഗോവയിലുള്ള കണ്ടോളിനിയിലെ ഹോട്ടലിൽ മുറിയെടുത്തത്. ഇന്നലെ വൈകിട്ടോടുകൂടി ഇവർ ടാക്സി കാറിൽ ആ ബംഗളൂരുവിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ താമസിച്ചിരുന്ന മുറിയിൽ രക്തക്കറ കണ്ട് സംശയം തോന്നിയ ഹോട്ടലുകാർ വിവരം പോലീസിനെ അറിയിച്ചു. പിന്നീട് CCTV ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സുചനയുടെ കൂടെ മകനെ കണ്ടത്താനായില്ല. തുടർന്ന് പോലീസ് ഗോവയിൽ നിന്നും പുറപ്പെട്ട ടാക്സി ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോഴേക്കും കാർ ഗോവൽ അതിർത്തി കടന്ന് കർണാടകയിൽ എത്തിയിരുന്നു. പിന്നീട് പോലീസിന്റെ നിർദ്ദേശപ്രകാരം കാർ ഡ്രൈവർ ചിത്രദുർഗ്ഗയിലെ പോലീസ് സ്റ്റേഷനിലേക്ക് കാർ എത്തിച്ചു.
മകനെ കുറിച്ച് സുചന സേതിനോട് ചോദിച്ചപ്പോൾ മകൻ തന്റെ ഒരു സുഹൃത്തിന്റെ കൂടെ ഉണ്ടെന്നായിരുന്നു മറുപടി നൽകിയത്. പോലീസ് കാറിൽ നടത്തിയ പരിശോധനയിൽ ട്രാവൽ ബാഗിൽ നിന്നും നാലു വയസ്സുകാരനായ മകന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ശേഷം ഗോവൻ പോലീസ് ചിത്രദുർഗ്ഗയിലെത്തി സുചന സേതിനെ കസ്റ്റഡിയിൽ വാങ്ങി ഗോവയിലേക്ക് തിരിച്ചു. രണ്ടായിരത്തി ഇരുപതിലാണ് സുചന സേത് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയത്. ഭർത്താവ് മലേഷ്യൻ പാസ്പോർട്ടുള്ള ഒരു മലയാളിയാണ്. എല്ലാ ഞായറാഴ്ചകളിലും ഈ കുട്ടിയെ അച്ഛനോടപ്പം വിടണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഈ കോടതി നിർദ്ദേശം തടയാൻ വേണ്ടിയാണ് മകനെ കൊലപ്പെടുത്തിയതെന്നാണ് സുചന സേത് ഗോവൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.