കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ പല കമ്പനികളും ഇപ്പോള്‍ വിജയകരമായി നടപ്പാക്കുന്ന ഒന്നായി ‘വര്‍ക്ക് ഫ്രം ഹോം’ മാറി. ഇതിന് നിരവധി ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ചിലര്‍ ഈ സംവിധാനം നന്നായി എന്ജോയ് ചെയ്യുമ്പോള്‍ ഒരു വിഭാഗത്തിന് ജോലിയോട് തന്നെ മടുപ്പുണ്ടാക്കാന്‍ ഇത് കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ ഭര്‍ത്താവിൻ്റെ ‘വര്‍ക്ക് ഫ്രം ഹോം’ മടുപ്പുളവാക്കുന്നതിനാല് ഈ സംവിധാനം പിന്‍വലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന ഒരു ഭാര്യയുടെ കത്താണ് സമൂഹ മാധ്യമത്തില്‍ തരംഗമായിരിക്കുന്നത്. വ്യവസായ പ്രമുഖനായ ഹര്‍ഷ് ഗോയങ്ക തൻ്റെ ജീവനക്കാരനായ ഒരാളുടെ ഭാര്യ തനിക്കെഴുതിയ ഹൃദയംഗമമായ ഒരു കത്താണിത്.

‘എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല’ എന്ന ക്യാപ്ഷനോടെയാണ് യുവതി ഈ കത്ത് തന്റെ ഭര്‍ത്താവിന്റെ ബോസിനായച്ചത്.
താങ്കളുടെ ജീവനക്കാരനായ മനോജിൻ്റെ ഭാര്യയാണ് എന്നു ആരംഭിക്കുന്ന കൊണ്ടാണ് ഈ കത്ത് ആരംഭിക്കുന്നത്. രണ്ട് തവണ കോവിഡ് വാക്സിന് എടുത്ത ഭര്‍ത്താവിനെ ഇനി മുതല്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അദ്ദേഹം കൊവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിക്കുമെന്നും കത്തില്‍ വിശദീകരിക്കുന്നു.
‘വര്‍ക്ക് ഫ്രം ഹോം’ ഈ രീതിയില്‍ തുടരുകയാണെങ്കില്‍ തങ്ങളുടെ വിവാഹബന്ധം ഇനീ അധിക നാള് നീണ്ടുനില്ക്കില്ലന്നു ഈ സ്ത്രീ കത്തില്‍ സൂചിപ്പിക്കുന്നു. അതിനുള്ള കാരണവും അവര്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തൻ്റെ ഭര്‍ത്താവ് ഒരു ദിവസം പത്ത് ചായ കുടിക്കും, പല മുറികളിലായി ഇരുന്ന് എല്ലാ മുറികളും വൃത്തികേടാക്കും, തന്നോട് എപ്പോഴും ഭക്ഷണം ചോദിക്കുകയും ജോലിക്കിടെ ചിലപ്പോഴൊക്കെ കിടന്നുറങ്ങുകയും ചെയ്യുമെന്നും അവര്‍ കാരണമായി നിരത്തുന്നു.
തനിക്ക് രണ്ടു കുട്ടികളെ നോക്കണമെന്നും കൂടെ ഭര്‍ത്താവിനെക്കൂടി നോക്കാന്‍ വയ്യ. തൻ്റെ സുബോധം തിരിച്ചു കിട്ടാന്‍ ബോസ്സിൻ്റെ പിന്തുണ ആവശ്യമാണെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. നിരവധി പേര് പങ്കുവച്ച ഈ കത്ത് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വയറലായിരിക്കുകയാണ്.