ചണ്ഡീഗഡിലെ ഒരു യുവാവ് ഹൈക്കോടതിയെ ബോധിപ്പിച്ചത് ഭാര്യയുടെ മാനസിക പീഡനം കാരണം അയാള്‍ 21 കിലോയോളം കുറഞ്ഞു എന്നാണ്. ഏതായലും ശാരീരിക വൈകല്യമുള്ള ഇയാളുടെ വിവാഹമോചനം കോടതി ശരിവച്ചു. ഹിസാര്‍ കുടുംബകോടതിയാണ് ഇയാളുടെ പരാതിയിന്മേല് തീരുമാനം എടുത്തത്. 50 ശതമാനം മാത്രമാണ് ഇയാളുടെ ശ്രവണശേഷി. പഞ്ചാബ് -ഹരിയാന ഹൈകോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാത്രവുമല്ല ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ യുവതി നല്കിയ എല്ലാ ക്രിമിനല്‍ പരാതികളും കെട്ടിച്ചമച്ചതാണെന്നും കോടതി കണ്ടെത്തി.

യുവാവിൻ്റെ ഭാര്യ വിവാഹമോചനത്തിനെതിരെ കുടുംബ കോയതിയില്‍ നല്കിയ അപ്പീലിന്മേലാണ് ഹൈക്കോടതിയുടെ വിധി. ഭാര്യയുടെ മാനസിക പീഡനം കാരണം 74 കിലോഗ്രാം ഭാരം ഉണ്ടായിരുന്ന തൻ്റെ ഭാരം 53 കിലോഗ്രാമായി കുറഞ്ഞുവെന്ന് ഇയാള്‍ കോടതിയെ ധരിപ്പിച്ചു.
ജസ്റ്റിസ് റിതു ബഹ്രി, ജസ്റ്റിസ് അര്‍ച്ചന പുരി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് യുവതി സമര്‍പിച്ച അപ്പീല്‍ തള്ളുകയും യുവാവിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്തത്. 2019 ലെ വിവാഹ മോചന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയാണ് മേല്‍ക്കോടതിയെ സമീപിച്ചത്.
2012 ഏപ്രിലില്‍ ആയിരുന്നു ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുണ്ട്. യുവാവ് ബാങ്കിലും യുവതി ഹിസാറിലെ ഒരു സ്വകാര്യ സ്കൂളിലുമാണ് ജോലി ചെയ്യുന്നത്. ഏക മകള്‍ പിതാവിനൊപ്പമാണ് താമസ്സിക്കുന്നത്.
അമിത ദേഷ്യക്കാരിയും കുടുംബത്തോട് യോജിച്ച് പോകാന്‍ കഴിയാത്ത വ്യക്തിയുമായ ഭാര്യ ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കുണ്ടാക്കുമെന്ന് യുവാവ് കോടതി യെ ധരിപ്പിച്ചു. ബന്ധുക്കളുടെ മുന്നില്‍ വച്ച് അപമാനിക്കുന്നത് പോലും പതിവായിരുന്നു. എന്നാല്‍ എല്ലാം പോകേപ്പോകേ നേരെ ആകുമെന്ന് കരുതിയാണ് താന്‍ ഇത്രയും കാലം ഈ ബന്ധം തുടര്‍ന്നു പോയതെന്നും യുവാവ് കോടതിയില്‍ പറഞ്ഞു.
ഭാര്യയുടെ ഈ പെരുമാറ്റം കാരണം വിവാഹ സമയം 74 കിലോഗ്രാം തൂക്കമുണ്ടായിരുന്ന താന്‍ 53 കിലോ ആയി മാറിയെന്നും ഇയാള്‍ കോടതിയെ ബോധ്യപ്പെടുത്തി.
എന്നാല്‍ ഈ വാദമൊക്കെ നിരസിച്ച യുവതി വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം, ഭര്‍ത്താവും മറ്റ് ബന്ധുക്കളും സ്ത്രീധനത്തിൻ്റെ പേരില്‍ തന്നെ പീഡിപ്പിക്കുക പതിവായിരുന്നെന്ന് വാദിച്ചു.
എന്നാല്‍ ഈ ഈ വാദങ്ങളൊക്കെ തെറ്റാണെന്നു കണ്ടെത്തിയ കോടതി, 2016-ല്‍ തന്നെ യുവതി മകളെ ഭര്‍ത്താവിൻ്റെ വീട്ടില്‍ ഉപേക്ഷിച്ചുവെന്നും പിന്നീട് ഒരിക്കല്‍ പോലും കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും കണ്ടെത്തുകയുണ്ടായി . മാത്രവുമല്ല ഭര്‍ത്താവിൻ്റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നു നിരീക്ഷിച്ച കോടതി വിവാഹത്തിന് ശേഷം സ്ത്രീയുടെ തുടര്‍ പഠനത്തിന് പോലും പണം നല്‍കിയിരുന്നുവെന്നും കണ്ടെത്തി.