വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കാന്‍ നിശ്ചയിച്ചിരുന്ന ‘വാരിയംകുന്നന്’ എന്ന സിനിമയില്‍ നിന്ന് സംവിധായകന് ആഷിഖ് അബുവും നടന് പൃഥ്വിരാജും പിന്മാറിയതിന് പിന്നാലെ രണ്ടു പേരെയും പരിഹസിച്ച് ടി സിദ്ദിഖ് എംഎല്‍എ. പ്രതീകാത്മകമായി വാഴപ്പിണ്ടിയുടെ ചിത്രവും അതുകൊണ്ട് ഉണ്ടാക്കിയ ജ്യൂസിൻ്റെയും ചിത്രം അദ്ദേഹം ഫെയിസ് ബുക്കില്‍ പങ്ക് വച്ചു.

വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് കൊണ്ടു ഗുണങ്ങളേറെയാണ്. നടന് പൃഥിരാജിനും സംവിധായകന് ആഷിഖ് അബുവിനും ഈ ജ്യൂസ് താന്‍ നിര്‍ദ്ദേശിക്കുന്നുവെന്ന് ടി സിദ്ദിഖ് തന്റെ പ്രൊഫൈലില്‍ കുറിച്ചു.

മുന്‍പ് ഈ ചിത്രത്തിന്റെ പേരില്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ നിരവധി കോണുകളില്‍ നിന്നും സൈബര്‍ ആക്രമണം നേരിട്ടിരുന്നു. 2020 ലാണ് ആഷിഖ് അബു ‘വാരിയംകുന്നന്’ എന്ന ചിത്രം പ്രഖ്യാപിച്ചത്. പ്രഖ്യാപനം ഉണ്ടായി അധികം വൈകാതെ തന്നെ ചിത്രത്തിൻ്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് ഇതില്‍ നിന്നും ഒഴിവായി. വ്യക്തിപരവുമായ കാരണങ്ങള്‍ കൊണ്ടാണ് റമീസ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്നായിരുന്നു ആഷിഖ് അബു അന്ന് അറിയിച്ചത്. 1921ലെ മലബാര്‍ വിപ്ലവത്തില്‍ പ്രധാന പങ്കു വഹിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവ ചരിത്രമാണ് ചിത്രത്തിന് ഇതിവൃത്തം.
ചിത്രം പ്രഖ്യാപിച്ചതിന് ശേഷം വലിയ വിവാദങ്ങളാണ് ഉയര്‍ന്നു വന്നത്. വാരിയം കുന്നന് ഒരു സ്വാതന്ത്ര്യസമരസേനാനി അല്ല അതുകൊണ്ട് തന്നെ ഖിലാഫത്ത് പ്രസ്ഥാനത്തെ ഒരിയ്ക്കലും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തുന്നത് നീതിയല്ലന്നുമുള്ള നിരവധി വിമര്‍ശങ്ങള്‍ ഇതിനെതിരെ ഉണ്ടായി. മാത്രവുമല്ല ചിത്രത്തിൻ്റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസിൻ്റെ മുന്‍കാല ഫേസ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ചര്‍ച്ചയായി.