മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒരുമിച്ചപ്പോൾ പിറന്നത്. മലയാളത്തില്‍ ഇത്രത്തോളം ഹിറ്റുകള്‍ നിര്‍മ്മിച്ച ഒരു കോംബോ അതിനു മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല എന്നു വേണമെങ്കില്‍ പറയാം. ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു വരവേൽപ്പ്. ശ്രീനിവാസന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരു കഥാ തന്തുവാണ് ഈ ചിത്രത്തിന് ആധാരം എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഒരു ലേഖനത്തിൽ വിശദീകരിക്കുകയുണ്ടായി.
വരവേൽപ്പ് എന്ന ചിത്രം കൈകാര്യം ചെയ്തത് നീറുന്ന വിഷയമാണ്. സ്വന്തം അനുഭവത്തിൽ നിന്നാണ് ശ്രീനിവാസൻ അതിൻറെ ഇതിവൃത്തം മെനഞ്ഞെടുത്തത്. യഥാർത്ഥത്തിൽ ഒരു കഥയായിട്ടല്ല ശ്രീനി അത് തന്നോട് പറഞ്ഞത്. കമ്മ്യൂണിസ്റ്റുകാരന്‍ ആയിരുന്ന ശ്രീനിയുടെ അച്ഛൻ കഷ്ടപ്പെട്ടും കടം മേടിച്ചും ഒരു ബസ് വാങ്ങിയപ്പോൾ പെട്ടെന്ന് മുതലാളിയായി മുദ്ര കുത്തപ്പെട്ടതും അതിൻറെ പേരിൽ തൊഴിലാളികളും യൂണിയൻകാരും ചേർന്ന് അദ്ദേഹത്തെ കുത്തുപാള എടുപ്പിച്ചതും ആയിരുന്നു ആ യഥാർത്ഥ സംഭവം.
അത് കേട്ടപ്പോൾ അതിൽ ഒരു സിനിമയ്ക്ക് ഉള്ള സാധ്യത ഉണ്ട് എന്ന് തനിക്ക് തോന്നി. അതിനെ കുറിച്ച് സംസാരിച്ചപ്പോൾ അത് ഗൗരവം ഉള്ള ഒരു വിഷയമായി അവതരിപ്പിച്ചാൽ ശരിയാകില്ല എന്നും അതിനെ തമാശ കൊണ്ട് പൊതിയാം എന്നും ശ്രീനി പറഞ്ഞു. അദ്ദേഹം അങ്ങനെ തന്നെ ചെയ്തു. മോഹന്‍ലാല്‍ അവതരിപ്പിച്ച മുരളിയെ കണ്ട് ജനം പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ ഉള്ളിലെ സന്ദേശം പ്രേക്ഷകരുടെ മനസ്സിൽ പതിയുകയും ചെയ്തു എന്ന് സത്യൻ അന്തിക്കാട് കുറച്ചു.