ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെതിരെ വീണ്ടും വധ ഭീഷണി മുഴക്കി അധോലോക നേതാവ് ലോറൻസ് ബിഷ്‌നോയി. തന്റെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ സൽമാൻഖാനെ വധിക്കുക എന്നതാണ് എന്ന് ഇയാൾ പറയുന്നു.
സൽമാൻ ഖാൻ ബിഷ്നോയി സമുദായത്തോട് മാപ്പ് പറഞ്ഞാൽ മാത്രമേ ഈ പ്രശ്നം അവസാനിക്കുകയുള്ളൂ എന്ന് ഇയാൾ പറയുന്നു. സൽമാൻ ഖാൻ ബിക്കാനീറിലെ തങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പ് പറയണം. അല്ലെങ്കിൽ സുരക്ഷ നീക്കുമ്പോൾ ഉറപ്പായും താൻ സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്ന് ഇയാൾ പറയുന്നു. പക്ഷേ സൽമാൻ മാപ്പ് പറഞ്ഞാൽ ഈ പ്രശ്നം അവിടെ അവസാനിക്കും. സൽമാൻ ഒരു തികഞ്ഞ അഹങ്കാരിയാണ്. രാവണനേക്കാൾ ഈഗോ ഉള്ള വ്യക്തിയാണ് സൽമാൻ ഖാൻ എന്നും ലോറൻസ് അഭിപ്രായപ്പെട്ടു.
കൃഷ്ണ മൃഗത്തെ വേട്ടയാടി എന്നതിലൂടെ ബിഷ്ണോയി സമുദായത്തെ അപമാനിക്കുകയാണ് സൽമാൻ ഖാൻ ചെയ്തത്, അതിനാല്‍ സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ലോറൻസ് പറഞ്ഞിരുന്നു. തങ്ങളുടെ സമുദായത്തിലുള്ളവർ എല്ലാവരും സൽമാനെതിരെ വിരോധം വച്ചു പുലർത്തുന്നവരാണ്. സൽമാനെതിരെ കേസെടുത്തിട്ട് കൂടി അയാൾ മാപ്പ് പറയാൻ തയ്യാറായില്ല. ഇനിയും മാപ്പ് പറയാൻ തയ്യാറാകാത്ത പക്ഷം അതിൻറെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും കുപ്രസിദ്ധ അധോലോക നേതാവ് കൂടി ആയ ലോറൻസ് തുറന്നടിച്ചു.
ഇതിന് ആസ്പദമായ സംഭവം നടക്കുന്നത് 1998 ലാണ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ ആയിരിക്കുമ്പോൾ സൽമാൻ ഖാൻ രണ്ട് കൃഷ്ണ മൃഗത്തെ വേട്ടയാടിയത് വലിയ വിവാദമായിരുന്നു. അതിന്‍റെ പക കൊണ്ടു നടക്കുകയാണ് ലോറൻസ് ഇപ്പൊഴും. സൽമാൻ ഖാനെ കൊലപ്പെടുത്താൻ പലതവണ ഇയാൾ ആളിനെ വിട്ടിരുന്നു എന്ന് പോലീസ് തന്നെ പറഞ്ഞിട്ടുണ്ട്.