രോഗബാധിതനായി വിശ്രമ ജീവിതം നയിക്കുകയായിരുന്ന നടൻ ശ്രീനിവാസൻ മകൻ വിനീത് ശ്രീനിവാസന്‍റെയൊപ്പം കുറുക്കൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്. മാത്രമല്ല പുതിയൊരു സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്ന തിരക്കിലുമാണ് ഇപ്പോൾ അദ്ദേഹം. മലയാളം ചലച്ചിത്ര ലോകം ഒന്നടങ്കം ആഗ്രഹിച്ച ഒരു മടങ്ങിവരവാണ് അത്. പിതാവിന്‍റെ രോഗാവസ്ഥയെ നേരിട്ടതിനെ കുറിച്ചും അദ്ദേഹം രോഗത്തിൽ നിന്നും മടങ്ങി വന്നതിനെക്കുറിച്ചും മകൻ വിനീത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുന്നത്.
ഒരു രോഗത്തെ ധൈര്യത്തോടെ ചിരിച്ചുകൊണ്ട് നേരിട്ട് ഒരാളെ താൻ വീട്ടിൽ കാണുന്നുണ്ട്. ആദ്യം ഐസൂയിലായിരുന്നു അച്ഛൻ. എന്നിട്ടും അദ്ദേഹത്തിന് ബോധം വന്നപ്പോൾ മുതൽ കൂടുതലായി സംസാരിച്ചത് ചെയ്യാൻ പോകുന്ന സിനിമകളെ കുറിച്ചായിരുന്നു. മുന്നോട്ട് പോകാൻ വല്ലാത്ത ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഇതെല്ലാം ജോലിയുമായി ബന്ധപ്പെട്ടതായിരുന്നു.
അവസാനത്തെ ബൈപ്പാസ് കഴിഞ്ഞ സമയത്താണ് കുറുക്കൻ എന്ന ചിത്രം ഒരുമിച്ച് ചെയ്യുന്നത്. അന്ന് രാവിലെ അഞ്ചരയ്ക്ക് താൻ എഴുന്നേറ്റ് നോക്കുമ്പോള്‍ അച്ഛൻ താഴെ ഇരുന്ന് ഡയലോഗ് പഠിക്കുന്നത് കേൾക്കാമായിരുന്നു. ഡയലോഗ് ഓർത്തിരിക്കാൻ പറ്റുമോ എന്ന ആശങ്ക അദ്ദേഹത്തിന് ഉണ്ടായിരുന്നു. സെറ്റിൽ എത്തുമ്പോൾ കൺഫ്യൂഷൻ വരാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹം ഡയലോഗ് പഠിച്ചുകൊണ്ടിരുന്നത്. എന്നാൽ സെറ്റിൽ എത്തുമ്പോൾ ഒറ്റ ടേക്കിൽ തന്നെ അത് ഓക്കെ ആക്കുകയും ചെയ്യും. യൂണിറ്റിൽ ഉള്ളവർ കയ്യടിക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ടാകാറുണ്ട്.
അച്ഛൻ എന്നും പ്രചോദനമാണ്. അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തായ ഇന്നസെൻറ് ക്യാൻസർ സർവ്വൈവറാണ്. അദ്ദേഹം എന്നും ആരോഗ്യവുമായി മല്ലിട്ടു കൊണ്ടിരിക്കുകയാണ്. അദ്ദേഹം എല്ലാത്തിനെയും തമാശയായിട്ടാണ് കാണുന്നത്. അങ്ങനെയുള്ള ആളുകളെ ചുറ്റും കാണുമ്പോൾ രോഗങ്ങളെ എങ്ങനെ സമീപിക്കാം എന്ന് മനസ്സിലാക്കാൻ കഴിയും. ഒരിക്കലും വിഷമത്തോടെയോ ഭയത്തോടെയോ കാണേണ്ടതില്ല എന്ന് തോന്നും. മാതൃക കാണിച്ചു തരാൻ ഇങ്ങനെയുള്ള കുറേ അധികം ആളുകൾ ചുറ്റിലുമുണ്ട് എന്ന് വിനീത് പറയുന്നു.