മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തില്‍ ബാലാമണിയായി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച അവർ വിവാഹത്തോടു കൂടി അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീരമായ തിരിച്ചു വരവാണ് നവ്യ നടത്തിയത്. അടുത്തിടെ മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ അതിഥിയായി എത്തിയപ്പോൾ കാൻസർ രോഗത്തെക്കുറിച്ചും അത് രോഗിയെയും അവരുടെ കുടുംബത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും അവർ പറയുകയുണ്ടായി.
തന്റെ അച്ഛൻറെ ജ്യേഷ്ഠന് ലുക്കീമിയ ആയിരുന്നു. ആ സമയത്ത് കുടുംബം മുഴുവൻ ആർസിസി എന്ന ആശുപത്രിയിലേക്ക് ചുരുങ്ങിപ്പോയി. രോഗം വന്നതോടു കൂടി ഭീമമായ ചിലവ് വന്നു. വല്ലാത്ത മാനസിക ബുദ്ധിമുട്ടുണ്ടായി. അവരുടെ ജീവിതം മുഴുവൻ മാറിമറിഞ്ഞു. അന്ന് കുട്ടികളെ നോക്കാനോ അവരോട് പഠിക്കാൻ പറയാനോ ഉള്ള മാനസികാവസ്ഥ ഒന്നും ആർക്കും ഉണ്ടായില്ല. പക്ഷേ അവർ നന്നായി പഠിച്ച് നല്ല നിലയിലായി. ആ ഒരു കാലഘട്ടത്തെ ഫാമിലി തരണം ചെയ്തു.
തന്റെ വലിയച്ഛൻ അനുഭവിച്ച എല്ലാ വേദനകളും കഷ്ടതകളും നേരിട്ട് കണ്ട വ്യക്തിയാണ് താൻ. ക്യാൻസറിന്റെ വേദന ആ വ്യക്തിയുടേത് മാത്രമാണ്. പക്ഷേ അവരുടെ ഫാമിലിയും ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ട്. ഒറ്റപ്പെടലും വേദനയും ആ മുഴുവൻ കുടുംബവും അനുഭവിച്ചു.
ശരീരവും രൂപവും മാറുന്നതനുസരിച്ച് അവർക്ക് മൂഡ് സിംഗ്സും ഉണ്ടാകാറുണ്ട്. ഈ വേദനകളെല്ലാം അനുഭവിച്ചതിനു ശേഷമാണ് വലിയച്ഛൻ തങ്ങളെ വിട്ടു പോയത്. ലോകത്തുള്ള ഒരേയൊരു സത്യം മരണമാണ്. അതിന് കാൻസർ തന്നെ കാരണമാകണമെന്നില്ല. ക്യാൻസർ രോഗം വന്നാലും പിന്നെയും ജീവിതം കളർ ആക്കാൻ ചെയ്യാനുള്ളത് നമ്മൾ ചെയ്യണം, നവ്യ പറഞ്ഞു.