കഴിഞ്ഞ ദിവസമാണ് രാമസിംഹന്‍ അബൂബക്കർ സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ എന്ന ചിത്രം തീയറ്ററിൽ എത്തിയത്. ചിത്രത്തിന് സാമാന്യം തരക്കേടില്ലാത്ത പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമധർമ്മ എന്ന പേരിൽ ഒരു ജനകീയ കൂട്ടായ്മ രൂപീകരിച്ചു ജനങ്ങളിൽ നിന്നും ഫണ്ട് സ്വരൂപിച്ചാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. എന്നാൽ പിരിഞ്ഞു കിട്ടിയ പണം സിനിമയ്ക്ക് വേണ്ടി പൂര്‍ണമായി വിനിയോഗിച്ചില്ല എന്ന ഒരു ആരോപണം അദ്ദേഹത്തിന് നേരെ ഉയരുകയുണ്ടായി. ഇതിന് മറുപടി നൽകിയിരിക്കുകയാണ് അദ്ദേഹം.
പറ്റിച്ച പണംകൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് പിന്നില്‍ സ്ഥലം വാങ്ങി. കുറച്ചു പണം സ്വിസ് ബാങ്കിൽ ഇട്ടിരിക്കുകയാണ്, ബാക്കി പണം പൂഴ്ത്തി വച്ചിരിക്കുന്നു, അത് എന്ത് ചെയ്യണം എന്ന് അറിയില്ല എന്ന് അദ്ദേഹം പരിഹാസരൂപേണ കുറിച്ചു. ഏതായാലും ജനങ്ങളോട് മറുപടി പറയേണ്ടി വരില്ല. എല്ലാം തന്റെ അക്കൗണ്ടിലേക്ക് തന്നെയാണ് വന്നത്. എല്ലാത്തിനും കൃത്യമായ കണക്കുണ്ട്. രണ്ടു കോടിയിൽ താഴെ പണമാണ് പിരിഞ്ഞു കിട്ടിയത്. അതിൽ കടവുമുണ്ട്. തന്റെ സിനിമ ഇപ്പോൾ തീയറ്ററില്‍ എത്തിയിരിക്കുകയാണ്. 86 തീയറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മലബാർ കലാപത്തിന്റെ യഥാർത്ഥ ചരിത്രമാണ് സിനിമ പറയുന്നത്.
നിരവധി ഗവേഷണങ്ങൾക്കൊടുവിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നിരവധി അനുഭവസ്ഥരുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് സിനിമ നിർമ്മിച്ചത്. ഇന്നത്തെ ആധുനിക രാഷ്ട്രീയ പ്രവർത്തകർ വാരിയന്‍ കുന്നനെ മഹത്വവൽക്കരിച്ചാണ് എഴുതിയിട്ടുള്ളത്. ആരോട് ചോദിച്ചിട്ടാണ് അവർ ചരിത്രം എഴുതിയത് എന്ന് രാമസിംഹൻ ചോദിക്കുന്നു.
മലബാർ കലാപത്തെ ആസ്പദമാക്കി എടുക്കുമെന്ന് പറഞ്ഞ മറ്റു ചിത്രങ്ങൾ എന്തുകൊണ്ടാണ് നടക്കാതെ പോയത്. ആരെയും തങ്ങൾ എതിർത്തിട്ടില്ല. അവർ സിനിമ എടുത്താൽ തങ്ങളും എടുക്കുമെന്നാണ് പറഞ്ഞത്. തന്‍റെ ഒപ്പമാണ് ജനങ്ങൾ നിന്നത്. പൃഥ്വിരാജ് ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നുവെങ്കിൽ സിനിമ നടക്കുമായിരുന്നു. ചരിത്ര ബോധമില്ലാത്തതുകൊണ്ടായിരിക്കാം അദ്ദേഹം സിനിമ ചെയ്യാമെന്ന് പറഞ്ഞത്. പിന്നീട് അദ്ദേഹം ചരിത്രം വായിച്ചു കാണുമെന്നും രാമസിംഹൻ കുറിച്ചു.