രാമസിംഹൻ അബൂബക്കർ 1921ലേ മാപ്പിള ലഹള പ്രമേയമാക്കി പുഴ മുതൽ പുഴ വരെ എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനം ഉയർന്നിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് ചിത്രം മാർച്ച് മൂന്നിനു തീയേറ്ററിൽ എത്തുകയാണ്. തന്റെ ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ ലിസ്റ്റും അദ്ദേഹം പുറത്തു വിട്ടിരുന്നു. 82 തിയേറ്ററുകളിലാണ് ചിത്രം പ്രദർത്തനത്തിന് എത്തുക എന്നാണ് ആദ്യം പറഞ്ഞിരുന്നത് എങ്കിലും പിന്നീട് ഇത് 81 തീയേറ്ററായി ചുരുങ്ങി. ഇതിനിടയിൽ ചിത്രത്തിൻറെ പോസ്റ്റർ കീറുന്നത് ശ്രദ്ധയിൽപ്പെടുകകൂടി ചെയ്തതോടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് രാമ സിംഹൻ അബൂബക്കർ.
82 തീയറ്ററുകളാണ് ആദ്യം ഉണ്ടായിരുന്നത് എങ്കിലും അവസാന നിമിഷത്തിൽ ഇടപ്പള്ളിയിലെ വനിതാ തീയറ്റർ മാത്രം കാലുവാരി എന്ന് അദ്ദേഹം പറയുന്നു. ആദ്യം പ്രദർശിപ്പിക്കാം എന്ന് ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോൾ അങ്ങനെ ഒരു വാക്ക് നൽകിയിട്ടില്ല എന്നാണ് അവർ പറയുന്നത്.
ചിത്രത്തിൻറെ പോസ്റ്റർ പല സ്ഥലങ്ങളിലും വ്യാപകമായി കീറി കളയുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പോസ്റ്റർ ഒട്ടിച്ച പശ ഉണങ്ങുന്നതിനു മുൻപ് തന്നെ ചിലർ ഇത് കീറി കളയുകയാണ്. എറണാകുളത്ത് പോസ്റ്റർ കീറിയവരെയും അവരുടെ ഉദ്ദേശവും വ്യക്തമായി തന്നെ അറിയാം. എന്നാൽ ഈ അവസാന നിമിഷത്തിൽ പ്രശ്നമുണ്ടാക്കണ്ട എന്ന് കരുതിയാണ് പറയാത്തത്. ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഒരു ഫിലിം കമ്പനിയാണ്. മേലിൽ ഇത് ആവർത്തിക്കരുത്. ഇനിയും ഇത് തുടർന്നാൽ എത്ര വലിയ വമ്പൻ ആണെങ്കിലും പേര് വെളിപ്പെടുത്തും.
പുഴ മുതൽ പുഴ വരെ ജനങ്ങളുടെ വിയർപ്പിന്റെ സിനിമയാണ്. ജനങ്ങളുടെ പണം ഉപയോഗിച്ചിട്ടാണ് പോസ്റ്റർ ഇറക്കുന്നത്. അത് കീറി കളയുന്നത് മോശമാണ്. തന്റെ ചിത്രത്തെ പരാജയപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. ഇത്രയും കൊണ്ടുവരാൻ പറ്റിയെങ്കിൽ വിജയിപ്പിക്കാനും അറിയാം. സിനിമയെടുത്ത് തിയറ്റർ ഉടമകൾക്ക് നഷ്ടം വരാതിരിക്കുക എന്നത് ജനങ്ങളുടെ കടമയാണ്. താന്‍ തന്റെ കർമ്മത്തിൽ നിന്നും ഇതോടുകൂടി അരങ്ങൊഴിയുകയാണെന്നും ഇനി സിനിമ പ്രേക്ഷകരുടേതാണ് എന്നും അദ്ദേഹം പറയുന്നു.