തങ്ങളുടെ പ്രണയം വീട്ടുകാർ ശക്തമായി എതിർത്തിരുന്നതായി നടി പാർവതി ജയറാം അടുത്തിടെ തുറന്നു പറയുകയുണ്ടായി. ഇരുവരുടെയും ബന്ധം അമ്മ അനുവദിക്കാത്തത് കൊണ്ട് ജയറാമുമായുള്ള നിരവധി ചിത്രങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ട്. അക്കാലത്ത് തനിക്ക് ജയറാമിന്റെ ഒപ്പം അഭിനയിക്കുന്നതായിരുന്നു ഏറെ ഇഷ്ടം. ഇതിന്‍റെ പേരിൽ അമ്മയുമായി പല തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പാര്‍വതി പറയുന്നു. ആദ്യകാലത്ത് ജയറാമിനേക്കാൾ വലിയ താര പദവി ഉണ്ടായിരുന്ന നടിയായിരുന്നു പാർവതി. അതുകൊണ്ടാണ് പാർവതിയുടെ അമ്മ ഈ ബന്ധത്തെ എതിർത്തത്. മാത്രമല്ല ചലച്ചിത്ര ലോകത്ത് നിന്നും മകൾ ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്നത് അവർക്കിഷ്ടമായിരുന്നില്ല.
സെറ്റിലുള്ളവര്‍ക്ക് ഇത് അറിയില്ല എന്നായിരുന്നു രണ്ടാളും കരുതിയിരുന്നത്. എന്നാൽ കിരീടം എന്ന ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാൽ ഉൾപ്പെടെ പലരും പാർവതിയെ അതിന്‍റെ പേരില്‍ കളിയാക്കിയിട്ടുണ്ട്. ഇരുവരുടെയും പ്രണയം നേരിട്ട് കണ്ട നടിയായിരുന്നു ഉർവശി. ഈ ബന്ധത്തിനിടയിൽ താനൊരു ഹംസമായിരുന്നു എന്ന് ഉര്‍വശി തന്നെ പറഞ്ഞിട്ടുണ്ട്. ജയറാമിനോട് സംസാരിക്കുക പോലും ചെയ്യരുതെന്ന് പാർവതിയെ അമ്മ താക്കീത് ചെയ്തിരുന്നുവെന്ന് ഉർവശി പറയുകയുണ്ടായി. ജയറാമിന്റെ നായികയായി പാർവതി അഭിനയിക്കുന്നതിൽ അവർ വല്ലാത്ത എതിർപ്പ് പ്രകടിപ്പിച്ചു. അപ്പോഴെല്ലാം ഏറ്റവും അധികം സഹായം ചെയ്തു കൊടുത്തത് നടി ഉർവശി ആയിരുന്നു.
ജയറാം നായകനായ ഒരു ചിത്രത്തിൽ ഉർവശിയും പാർവതിയും അഭിനയിക്കുന്നുണ്ടായിരുന്നു. ജയറാമിനോട് സംസാരിക്കരുതെന്ന് പാർവതിയുടെ അമ്മ വിലക്കിയതുകൊണ്ട് ജയറാമിന് പാർവതിയോട് സംസാരിക്കാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല. ജയറാം ഉർവശിയോട് സഹായം അഭ്യർത്ഥിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് ജയറാം ഉർവശിയുടെ മുറിയിലേക്ക് പോകും. അവിടെയുള്ള ഫോണിൽ നിന്ന് പാർവതിയെ വിളിച്ച് സംസാരിക്കും. പാർവതിയുടെ അമ്മയ്ക്ക് ഒരിക്കൽപോലും സംശയം തോന്നിയിട്ടില്ല. മിക്ക ദിവസങ്ങളിലും ഷൂട്ട് കഴിഞ്ഞ് ജയറാം ഉർവശിയുടെ മുറിയിൽ എത്തിയിരുന്നു. എന്നാൽ ഒരിക്കൽ പാർവതിയുടെ അമ്മ ഇത് മനസ്സിലാക്കി. അപ്പുറത്ത് പാർവതിയാണെന്ന് കരുതി ജയറാം സംസാരിച്ചു പക്ഷേ പാർവതിയുടെ അമ്മയായിരുന്നു ഫോൺ എടുത്തത്. അന്ന് അതിന്‍റെ പേരില്‍ പാർവതിക്ക് ഒരുപാട് വഴക്ക് കേൾക്കേണ്ടി വന്നുവെന്ന് ഉർവശി പറയുന്നു.