എഡിജിപി ശ്രീജിത്ത് ഇപ്പോൾ എയറിലാണ്. കേരളത്തിലെ ഏറ്റവും പ്രബലരായ സമുദായം നായര്‍ സമുദായം ആണെന്നും മറ്റു സമുദായങ്ങളെല്ലാം അവരുടെ രീതികൾ പിന്തുടരുകയായിരുന്നു എന്നും എ ഡി ജി പി ശ്രീജിത്ത് പറഞ്ഞത് വലിയ വിവാദമായി മാറി. ‘ഈ ആശാരിക്കും ഈഴവനും മുസ്ലിമിനും ഒക്കെ എന്നാടോ തറവാട് ഉണ്ടായത്’ എന്ന അദ്ദേഹത്തിൻറെ പരാമർശം കടുത്ത വിമർശനമാണ് ക്ഷണിച്ചു വരുത്തിയത്. 2022 ജൂലൈ 3നു കോഴിക്കോട് സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച Aspirantia 22 എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ശ്രീജിത്ത് ഈ വിവാദ പരാമർശം നടത്തിയത്. ഇതിൻറെ വീഡിയോ പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് അദ്ദേഹം നേരിടുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ശ്രീജിത്തിന്റെ നിലപാടുകളെ തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
തറവാട് എന്നാൽ തള്ള വീട്, അഥവാ തള്ളയുടെ രക്തത്തിൻറെ വാടയുള്ള വീട് എന്നാണ് അർത്ഥം, ഹരീഷ് പേരടി കുറിച്ചു. അല്ലാതെ എട്ടുകെട്ടും, നാല് കെട്ടും , കുളവും, കിണ്ടിയും , കോളാമ്പിയും , മാടമ്പിത്തരവും വിശാലമായ പറമ്പുമൊന്നുമല്ലന്ന് ഹരീഷ് പേരടി പറയുന്നു. അതുകൊണ്ടുതന്നെ ഒരാൾ പുല്‍ക്കുടിലില്‍ ജനിച്ചാലും ഓലപ്പുരയിൽ ജനിച്ചാലും അവർക്ക് എല്ലാവർക്കും തറവാടുണ്ട്. അല്ലാതെ തറവാടിന്റെ അട്ടിപ്പേർ അവകാശം നായന്മാർക്ക് മാത്രം പതിച്ചു കൊടുക്കുന്നത് കൃത്യമായി ജാതിതയാണ്. തറവാടി മലയാള സിനിമകൾക്കും ഇതിൽ വലിയൊരു പങ്കുണ്ട്. എന്നാൽ പുതിയ കാലത്ത് എല്ലാവരുടെയും തറവാടുകൾ ആശുപത്രികളാണ് എന്നതാണ് യഥാർത്ഥ സത്യമെന്ന് അദ്ദേഹം കുറിച്ചു.