പ്രിയപ്പെട്ട കലാകാരി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം വരുത്തി വെച്ച ഞെട്ടലിലാണ് കലാലോകം. തന്‍റെ വിവാഹ സ്വപ്നങ്ങൾ ബാക്കി വെച്ചാണ് സുബി വിട വാങ്ങിയത്. ഫെബ്രുവരിയിൽ താൻ വിവാഹിതയാകും എന്ന് സുബി ഒരു ചാനലില്‍ അഥിതി ആയി പങ്കെടുത്തപ്പോള്‍ പറഞ്ഞിരുന്നു. അതേ ഫെബ്രുവരി തന്നെ സുബിയുടെ ജീവനെടുത്തു. മിമിക്രി കലാകാരനായ കലാഭവൻ രാഹുലുമായി സുബിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. പ്രിയപ്പെട്ടവളുടെ വേർപാടിൽ വേദന കടിച്ചമർത്തി രാഹുൽ ഒപ്പം നിന്നു.ആശുപത്രിയിൽ സുബിയുടെ ശരീരം പൊതു ദർശനത്തിന് വെച്ചപ്പോൾ വേദന ഉള്ളിൽ ഒതുക്കി രാഹുൽ നിന്നു. സുബിയെ ഒരു മാത്ര ഒന്നു നോക്കിയതിനു ശേഷം രാഹുൽ തിരിഞ്ഞു നടക്കുകയായിരുന്നു.
എല്ലാത്തരത്തിലുമുള്ള ചികിത്സകളും ചെയ്തു നോക്കിയെങ്കിലും ആളിനെ തിരികെ കിട്ടിയില്ല എന്ന് രാഹുൽ ദുഃഖത്തോടെ പറയുന്നു. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു . നല്ല ഒരു സൗഹൃദം നിലനിന്നിരുന്നു. പ്രണയിക്കാനുള്ള സമയം രണ്ടാൾക്കും കടന്നു പോയിരുന്നല്ലോ എന്ന് രാഹുല്‍ പറയുന്നു. അതുകൊണ്ടു തന്നെ ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആർക്കും ഒരു കുഴപ്പവുമില്ലെങ്കിൽ ഒന്നിച്ചു പോകാം എന്ന് തീരുമാനത്തിലെത്തിയിരുന്നു. ഫെബ്രുവരിയിൽ വിവാഹം കഴിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത് എന്ന് രാഹുൽ പറയുന്നു.
ആശുപത്രിയിലെ ഡോക്ടർമാരോട് സംസാരിച്ചപ്പോൾ ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉണ്ടാകുന്നുണ്ട് എന്ന് അറിയിച്ചിരുന്നു. എന്നാൽ സുബിയുടെ ശരീരത്തിൽ സോഡിയവും പൊട്ടാസ്യവും ക്രമാതീതമായി കുറയാറുണ്ട്. ഭക്ഷണം കഴിക്കുന്നത് വളരെ കുറവായിരുന്നു. യാത്ര പോകുമ്പോൾ പോലും ഭക്ഷണം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നു എന്ന് രാഹുൽ പറയുന്നു.