ക്ഷേത്രത്തിലെ ആചാരങ്ങൾ അനുസരിച്ച് വിശ്വാസികൾ പെരുമാറണമെന്ന് സംസ്ഥാന ഹിന്ദു അധ്യക്ഷ കെപി ശശികല അഭിപ്രായപ്പെട്ടു. നടി അമല പോളിനെ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ കയറ്റാതിരുന്ന ക്ഷേത്ര ഭാരവാഹികളുടെ നടപടി വലിയ വിവാദമായ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.
ഒരു ക്ഷേത്രത്തിൻറെ ആചാരമനുസരിച്ച് മാത്രമേ ആ ക്ഷേത്രത്തിലെ ഭാരവാഹികൾക്ക് പെരുമാറാൻ കഴിയുള്ളൂ. ഇത് തിരിച്ചറിഞ്ഞ് വേണം വിശ്വാസികൾ ഒരു നിലപാട് സ്വീകരിക്കേണ്ടത്. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങൾ ഉണ്ടാവും അതിനെ വിശ്വാസികള്‍ മാനിക്കണം.
ചില ക്ഷേത്രങ്ങളിൽ അന്യമതസ്ഥർക്ക് പ്രവേശനമില്ല എന്നത് ഒരു വസ്തുതയാണ്. അപ്പോൾ കുറുപ്പ് എഴുതുകയല്ല, മറിച്ച് ആചാരങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത്. അമ്പലത്തിൽ പോയിട്ടല്ല തൊഴണം എന്ന് പറയുന്നത്. ക്ഷേത്രത്തിലെ ആചാരം മാറുന്നതുവരെ ക്ഷമിച്ചിരിക്കാൻ വിശ്വാസി തയ്യാറാകണം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹ മാധ്യമത്തിൽ ഉയർന്നു വരണം. പ്രവേശനം ഇല്ലാത്ത ഒരു ക്ഷേത്രത്തിൽ ചെന്ന് അനാവശ്യമായ വിവാദം ഉണ്ടാക്കാൻ ശ്രമിക്കരുത്.
ഒരു ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹമുള്ളവർ അവിടേക്ക് ഓടിവന്ന് കയറുകയല്ല വേണ്ടത്. ക്ഷേത്രത്തിലെ ആചാരങ്ങൾ മാറുന്നതുവരെ ക്ഷമിച്ചിരിക്കണം. ജന്മം കൊണ്ട് ഹിന്ദുവല്ലാത്ത ഒരു വ്യക്തിക്ക് വിഗ്രഹാരാധനയിൽ വിശ്വാസം ഉണ്ടെങ്കിൽ അവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമോ എന്ന കാര്യത്തിൽ ചർച്ച നടക്കേണ്ടത് അത്യാവശ്യമാണ്. ഹൈന്ദവ സമൂഹത്തിനിടയിലാണ് ഈ ചർച്ച ഉണ്ടായി വരേണ്ടത്. അതില്‍ ഒരു സമാവായം ഉണ്ടായതിനു ശേഷം ഈ വിഷയത്തിൽ തീരുമാനം
എടുക്കണമെന്നും ശശികല അഭിപ്രായപ്പെട്ടു.