എന്തുകൊണ്ടാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ തനിക്കെതിരെ വഞ്ചനാ കേസ് നൽകിയതെന്ന് അറിയില്ലെന്ന് തിരക്കഥാകൃത്ത് എസ് എന് സ്വാമി. തന്നെ രണ്ടു ദിവസം മുൻപ് അപ്പച്ചൻ വിളിച്ചിരുന്നു. തന്റെ പേരിൽ ഒരു കേസ് വരാൻ സാധ്യതയുണ്ടെന്നും അത് അത്ര ഗൗരവത്തിൽ എടുക്കേണ്ട കാര്യമില്ലന്നും പറഞ്ഞിരുന്നു. എന്നാൽ ഈ രീതിയിൽ വാർത്ത വരാനും മാത്രം എന്ത് കേസ് കേസാണെന്ന് അറിയില്ല. സംഭവം വലിയ വാർത്തയായതോടെ താനും മമ്മൂട്ടിയും മാറിമാറി അപ്പച്ചനെ വിളിച്ചു, പക്ഷേ അദ്ദേഹം ഫോൺ എടുത്തില്ല. പലതവണ വിളിച്ചു നോക്കിയെങ്കിലും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. പണം തിരികെ കൊടുക്കാൻ താൻ ഗൂഢാലോചന നടത്തി എന്നാണ് പരാതിയിൽ പറയുന്നത്. ഈ കേസ് എന്താണെന്ന് പോലും അറിയില്ല. ജോലി ചെയ്താൽ മര്യാദയ്ക്ക് ശമ്പളം ചോദിച്ചു വാങ്ങാൻ അറിയാത്ത ആളാണ് താൻ.
പാലക്കാട് സ്വദേശിയായ ഡോക്ടർ ജയകൃഷ്ണൻ തന്റെ സുഹൃത്താണ്, അദ്ദേഹം സ്ട്രോക്ക് വന്ന് ചികിത്സയിൽ കഴിയുകയാണ്. അദേഹവുമായി അപ്പച്ചന് എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന കാര്യം അറിയില്ലന്നും സ്വാമി അഭിപ്രായപ്പെട്ടു. അതേസമയം എസ് എൻ സ്വാമി മൂന്നു കോടിയിലധികം രൂപ തൻറെ കയ്യിൽ നിന്നും വാങ്ങി വഞ്ചിച്ചു എന്നാണ് അപ്പച്ചൻ ആരോപിക്കുന്നത്. സ്ഥലം ഈടായി നൽകിയാൽ 50 കോടി രൂപ തരാമെന്ന് പറഞ്ഞ് മൂന്ന് കോടി രൂപ വാങ്ങി എന്നാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ നൽകിയിരിക്കുന്ന പരാതിയില് പറയുന്നത്. എസ് സ്വാമി, പാലക്കാട് സ്വദേശികളായ ടി പി ജയകൃഷ്ണൻ, അദ്ദേഹത്തിൻറെ ഭാര്യ ഉഷ ജയകൃഷ്ണൻ , ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് അപ്പച്ചൻ പോലീസിൽ പരാതി നൽകിയിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.