അവതാരികയായും നടിയായും മലയാളികൾക്ക് പരിചിതയാണ് ജുവൽ മേരി. മികച്ച അവതാരക എന്ന് പേരെടുത്ത കലാകാരിയാണ് അവർ. എന്നാൽ അവതരണത്തിനിടെ തനിക്ക് പറ്റിയ ഒരു അബദ്ധത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെ ജൂവൽ പറയുകയുണ്ടായി. ഒരു അവാർഡ് ദാന ചടങ്ങിനിടെ മമ്മൂട്ടിയുടെ ഭാര്യയായ സുൽഫത്തിനെ ജുവൽ വേദിയിലേക്ക് ക്ഷണിച്ചതും അതിനെ തുടർന്ന് മമ്മൂട്ടി പ്രതികരിച്ച രീതിയും ഒക്കെ ആന്നു വലിയ ശ്രദ്ധ നേടിയിരുന്നു. ശരിക്കും അന്ന് എന്താണ് സംഭവിച്ചത് എന്ന് പറയുകയാണ് ജുവൽ.
അന്ന് താൻ ആയതുകൊണ്ടാണ് അത് മാനേജ് ചെയ്യാൻ കഴിഞ്ഞതെന്ന് ജുവൽ ഓർക്കുന്നു. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഒരുപക്ഷേ അവിടെനിന്ന് കരയുമായിരുന്നു. അന്ന് ചാനൽ റിക്വസ്റ്റ് ചെയ്തത് ദുൽഖറിന് അമ്മയായ സുൽഫത്ത് അവാർഡ് നൽകട്ടെയെന്ന്. എന്നാൽ ഇത് ചടങ്ങിനെത്തിയ മമ്മൂട്ടിയോടും ദുൽഖറിനോടും പറഞ്ഞിട്ടില്ലായിരുന്നു. സുൽഫത്ത് വളരെ അപൂർവമായി മാത്രമേ സ്റ്റേജിൽ വരാറുള്ളൂ. അതുകൊണ്ടുതന്നെ ഒന്ന് ശ്രമിച്ചു നോക്കിയെന്നേയുള്ളൂ. താൻ സ്റ്റേജിൽ വച്ച് അടുത്ത അവാർഡ് നൽകാൻ സുൽഫത്ത് മേഡം വരണമെന്ന് അനൗൺസ് ചെയ്തു. എന്നാൽ ഇത് കേട്ട ഉടൻ തന്നെ മമ്മൂട്ടി പറ്റില്ല എന്ന് പറഞ്ഞു. ഇത് കണ്ടതോടെ എല്ലാവരും തകർന്നു പോയി. പക്ഷേ താൻ മുഖത്ത് ഒരു ഭാവ വ്യത്യാസവും കാണിക്കാതെ അവിടെ തന്നെ നിന്നു. കാരണം ഇത് എഡിറ്റ് ചെയ്യാൻ പറ്റും എന്ന് അറിയാമായിരുന്നു. ലൈവ് ഓഡിയൻസ് വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തു വന്നാലും ചമ്മരുത് എന്ന് മനസ്സ് പറഞ്ഞു. കല്ലെറിയാൻ ഒരുപാട് പേർ ഉണ്ടെങ്കിൽപ്പോലും തളരാൻ പാടില്ല.
മമ്മൂട്ടി പറ്റില്ലെന്ന് പറഞ്ഞപ്പോൾ ദുൽഖർ പോകണ്ട എന്ന് അർത്ഥത്തിൽ അമ്മയുടെ കൈപിടിച്ചു. അങ്ങനെ അനൗൺസ് ചെയ്തത് അവർക്ക് ആർക്കും ഇഷ്ടപ്പെട്ടില്ല. എങ്കിലും മമ്മൂട്ടിയുടെ മുഖം വല്ലാതെ മാറി. അപ്പോഴാണ് നല്ലൊരു കയ്യടി നൽകിയാൽ സുൽഫത്ത് മാം വരുമെന്ന് താൻ പറഞ്ഞത്. അപ്പോൾ ഓഡിയൻസ് എല്ലാവരും കൈയ്യടിച്ചു. അങ്ങനെയാണ് സുൽഫത്ത് സ്റ്റേജിലേക്ക് കടന്നു വരുന്നത്. അവാർഡ് നൽകുന്നത് ദുൽഖറിനാണ് എന്ന് അനൗൺസ് ചെയ്തപ്പോൾ അവരുടെ മുഖം മാറി.എല്ലാവരും സന്തോഷത്തിലായി. പിന്നീട് സുൽഫത്ത് ദുൽഖറിന് അവാർഡ് നൽകുന്നതിന്റെ വീഡിയോ മമ്മൂട്ടി എടുത്തു. അതാണ് മമ്മൂട്ടിയെന്ന് ജുവൽ പറയുന്നു.