ലിജോ ജോസ് പല്ലശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് ആന്റണി വർഗീസ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പെപ്പ എന്ന പേരിൽ തന്നെയാണ് ആന്റണി ഇപ്പോഴും അറിയപ്പെടുന്നത്. ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രമാണ് ആന്റണിയുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. തന്റെ സിനിമ ജീവിതത്തെക്കുറിച്ച് ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തില്‍ ആൻറണി മനസ്സ് തുറന്ന് സംസാരിച്ചു.
കുറച്ചു കാലങ്ങളായി സിനിമ തൻറെ മനസ്സിൽ ഉണ്ടായിരുന്നതായി ആൻറണി പറയുന്നു. എന്നാൽ കോളേജിൽ പഠിക്കുമ്പോൾ ആണ് അത് ശരിക്കും തലയിൽ കയറിയത്. അതിന്റെ ഭാഗമായ ചില ഷോർട്ട് ഫിലിമുകളിലൊക്കെ അഭിനയിക്കാൻ കഴിഞ്ഞു. അങ്ങനെയാണ് അങ്കമാലി ഡയറീസ് എന്ന ചിത്രം സംഭവിക്കുന്നത്.
വീട്ടിൽ നിന്ന് പള്ളിയിലേക്ക് പോകുന്ന വഴിയില്‍ സിനിമ പോസ്റ്ററുകൾ ഒട്ടിക്കുന്ന സ്ഥലം ഉണ്ട്. ഒരിക്കൽ അതിൽ തന്റെ പടം ഒട്ടിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയത്ത് ലുലു മാളിന്റെ അതിലെ പോകുമ്പോൾ അവിടെ നിവിൻ പോളിയുടെ വലിയ ഒരു പോസ്റ്റർ കണ്ടു. അതിൽ നിവിനു പകരം തൻറെ ചിത്രം വരണമെന്ന് ആഗ്രഹിച്ചു. എന്നാൽ ഇതുവരെ അവിടെ എത്താൻ പറ്റിയിട്ടില്ല. പക്ഷേ ഒരുനാൾ അവിടെ എത്തുമെന്നും ആൻറണി വര്‍ഗീസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
നാട്ടിൽ സാധാരണ പോലെയാണ് നടക്കാറുള്ളത്, എല്ലാ പരിപാടിക്കും പങ്കെടുക്കും. നാട്ടിൽ ഒരുതരത്തിലുമുള്ള സ്റ്റാർഡവും ഇല്ല. പക്ഷേ ആളുകൾ തന്നെ സ്നേഹത്തോടുകൂടി മാത്രമാണ് നോക്കാറുള്ളത്. അത് കാണുമ്പോൾ വലിയ സന്തോഷമാണ്. സിനിമയിൽ എത്തിയതോടെ ആളുകൾ തന്നെ ട്രീറ്റ് ചെയ്യുന്ന രീതിയിൽ വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. സിനിമ മൂലം ഒരുപാട് യാത്രകൾ ചെയ്യാൻ പറ്റി.
ജെല്ലിക്കെട്ട് എന്ന ചിത്രത്തിന് ഓസ്കാർ നോമിനേഷൻ ഉണ്ടെന്ന വാർത്ത കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അപ്പോള്‍ പൊട്ടന് ലോട്ടറി അടിച്ചതാണോ എന്ന് പോലും ചിന്തിച്ചു. ആദ്യം ആളുകൾ കളിയാക്കുകയാണ് എന്നാണ് വിചാരിച്ചത് പിന്നീട് വലിയ സന്തോഷമായെന്നും ആൻറണി വർഗീസ് പറഞ്ഞു