നല്ല സമയം എന്ന ചിത്രത്തിലെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ ഷക്കീലയെ അനുവദിക്കാതിരുന്നതുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും കെട്ടടങ്ങിട്ടില്ല. ഈ വിഷയത്തിൽ മാൾ അധികൃതർ പറയുന്നത് ഷക്കീല എത്തുന്നു എന്ന വിവരം മുൻകൂട്ടി അറിയിച്ചിട്ടില്ല എന്നും സുരക്ഷ ഒരുക്കാന്‍ കഴിയാത്തത് കൊണ്ടാണ് നിഷേധിച്ചത് എന്നുമായിരുന്നു. അതേസമയം വിഷയം കേരള സമൂഹത്തിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്.
സമൂഹ മാധ്യമത്തിൽ അടക്കം നിരവധിപേർ ഈ നടപടിയെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. എന്നാൽ താൻ 20 വർഷം മുൻപ് കണ്ട കേരളമല്ല ഇപ്പോള്‍ ഉള്ളതെന്നും മലയാളികളുടെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു. ക്യൂര്‍ കമ്മ്യൂണിറ്റിയെ കേരളം ചേർത്തു നിർത്തുന്നതിനോട് സർക്കാരിനോടുള്ള നന്ദി അവർ അറിയിച്ചു. ചങ്ങമ്പുഴ ഹാളിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച സഹയാത്രികയുടെ ഇരുപതാം വാർഷിക ആഘോഷമായ ഇടത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക ആയിരുന്നു ഷക്കീല.
പ്രമുഖ എഴുത്തുകാരിയായ രേഖാരാജന് ഈ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബിഗ് ബോസ് ഫെയിം റിയാസ് സലീം, പ്രമുഖ ക്യൂര്‍ ആർട്ടിസ്റ്റ് സാക്ഷി , മുൻ എം എൽ എ ആയ വീ ടീ ബല്‍റാം, ഫൈസൽ ഫൈസു, എഴുത്തുകാരി വിജയരാജ മല്ലിക, ദീപ വാസുദേവൻ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.
കോഴിക്കോട് സംഭവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഷക്കീല പ്രതികരിച്ചു. ചില സ്ഥലങ്ങളിൽ തനിക്ക് പരിപൂർണ്ണമായി അവഗണന നേരിട്ടിട്ടുണ്ടെന്ന് അവർ തുറന്നു പറഞ്ഞു. ഇടം പോലെയുള്ള വേദികളിൽ തനിക്ക് ലഭിക്കുന്ന സ്വീകരണത്തിൽ വലിയ സന്തോഷമുണ്ടെന്നും ഷക്കീല കൂട്ടിച്ചേർത്തു.