സിനിമയില് കാസ്റ്റിംഗ് കൗച്ച് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. സിനിമാ മേഖലയിൽ ഒരുതവണയെങ്കിലും ഇത്തരം ഒരു സാഹചര്യം നേരിടേണ്ടി വന്നിട്ടുള്ളവർ വിരളമല്ല. സിനിമയിൽ വലിയ ബന്ധങ്ങൾ ഒന്നുമില്ലാത്തവർക്ക് തങ്ങളുടെ കരിയറിന്റെ ആദ്യഘട്ടത്തിൽ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുള്ളതായും, അവസരത്തിനു വേണ്ടി കിടക്ക പങ്കിടാൻ നിര്ബന്ധിക്കപ്പെട്ടിട്ടുള്ളതായി പലരും വെളിപ്പെടുത്തിയിട്ടുണ്ട്. പൊതുവേ സ്ത്രീകൾ മാത്രമാണ് മോശം സാഹചര്യത്തിലൂടെ കടന്നു പോകുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. പുരുഷന്മാരും ഇതിന് ഇരയായിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് സിനിമ മേഖലയിൽ നിന്നും അത്തരം മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് രൺവീർ സിംഗ്. അന്തരിച്ച ഒരു പ്രമുഖ നിർമ്മാതാവ് തന്നെ വീട്ടിലേക്ക് ക്ഷണിച്ചതായും തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചതായും രൺവീർ പറയുന്നു. തന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചുവെന്നും നിർമാതാവ് ഒപ്പം കിടക്കാൻ നിർബന്ധിച്ചതായും അദ്ദേഹം പറയുന്നു.
താനൊരു സ്മാർട്ട് വർക്കറാണോ ഹാർഡ് വർക്കറാണോ എന്ന് അയാള് ചോദിച്ചു. വലിയ ബുദ്ധിയുള്ള ആളല്ല എന്ന് ബോധ്യമുള്ളതുകൊണ്ട് ഹാർഡ് വർക്കർ ആണ് എന്നാണ് മറുപടി നൽകിയത്. അപ്പോൾ അയാൾ പറഞ്ഞത് സ്മാർട്ട് വർക്കറാകൂ ബുദ്ധിമാനാകു എന്നാണ്. കൂടാതെ സഹകരിച്ചാൽ കൂടുതൽ അവസരങ്ങൾ തേടിയെത്തുമെന്ന വാഗ്ദാനവും നൽകി.
തന്റെ ആദ്യകാലത്ത് എല്ലാ തരത്തിലുമുള്ള അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇന്ന് ഈ മേഖലയിൽ പിടിച്ചുനിൽക്കാനുള്ള കരുത്ത് അങ്ങനെയാണ് ലഭിച്ചത്. ലഭിക്കുന്ന അവസരങ്ങളെ അർഹിക്കുന്ന പരിഗണന നൽകി മാനിക്കാൻ കഴിയുന്നുണ്ട്.
അതേസമയം തന്നോട് മോശമായി പെരുമാറിയ വ്യക്തി ആരാണെന്ന് വെളിപ്പെടുത്താൻ രൺവീർ സിംഗ് തയ്യാറായില്ല.