മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ ഉത്സവകാലങ്ങളിൽ തിയേറ്ററില്‍ എത്തിയാൽ അത് വലിയ ആഘോഷമാക്കി മാറ്റാറുണ്ട് ആരാധകർ. പക്ഷേ വളരെ അപൂർവമായി മാത്രമേ രണ്ടുപേരുടെയും ചിത്രങ്ങൾ ഒരേ സമയം റിലീസിന് എത്താറുള്ളൂ. പ്രത്യേകിച്ചും ഓണക്കാലത്ത്. എന്നാൽ അത്തരത്തിൽ ഒരിക്കൽ സംഭവിച്ചിരുന്നു. അത് 1992 ലേ ഓണക്കാലത്താണ്.
അന്ന് മോഹൻലാലിന്റെ യോദ്ധയും മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസുമാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. യോദ്ധയിലെ ജഗതിയുടെ കഥാപാത്രം പറയുന്നതുപോലെ പൊരിഞ്ഞ പോരാട്ടമായിരുന്നു.
ഇതില്‍ ഏത് ചിത്രമായിരുന്നു സൂപ്പർ ഹിറ്റ് ആയത് എന്ന സംശയം ഇന്നത്തെ ഒരു സാധാരണ പ്രേക്ഷകനു ഉണ്ടാവുക സ്വാഭാവികമാണ്. പെട്ടെന്ന് പലരും കരുതുക യോദ്ധ ആയിരിക്കും ഈ പോരാട്ടത്തിൽ വിജയം വരിച്ചത് എന്നാകും. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസ് ആണ് ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ചത്.
യോദ്ധ കാലഘട്ടത്തിനു മുൻപേ ഇറങ്ങിയ ഒരു ചിത്രം എന്ന് വേണമെങ്കിൽ പറയാം. സംഗീത് ശിവന് ആയിരുന്നു യോദ്ധ സംവിധാനം ചെയ്തത്. സംഗീതം എ ആർ റഹ്മാൻ. ക്യാമറ, ഇന്ത്യൻ സിനിമയിലെ അതികായൻ ആയ സന്തോഷ് ശിവൻ. എന്നിട്ടും ഫാസിലിന്റെ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ആവറേജ് ചിത്രത്തിന് മുന്നിൽ ശരാശരി വിജയം മാത്രമേ മോഹൻലാൽ ചിത്രമായ യോദ്ധക്ക് നേടാൻ കഴിഞ്ഞുള്ളൂ.
പപ്പയുടെ സ്വന്തം അപ്പൂസ് 200 ദിവസത്തോളം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു. യോദ്ധ പപ്പയുടെ സ്വന്തം അപ്പൂസിനേക്കാൾ മുടക്ക് മുതൽ കൂടുതൽ വേണ്ടിവന്ന ചിത്രം ആയിരുന്നു. വ്യത്യസ്തതകളുടെയും പുതുമകളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നിട്ടും ഫാസിൽ ചിത്രത്തിന് മുന്നിൽ മോഹൻലാലിന്റെ യോദ്ധ പിന്നോക്കം പോയി.
ഇതിന്റെ പ്രധാനകാരണം മമ്മൂട്ടി- ഫാസിൽ കൂട്ടുകെട്ടിന് കുടുംബ പ്രേക്ഷകരുടെ ഇടയിൽ ഉണ്ടായ വലിയ സ്വീകാര്യതയാണ്. മാത്രമല്ല കുടുംബ പ്രേക്ഷകർക്കിടയിൽ മമ്മൂട്ടിക്ക് മോഹൻലാലിനെ അപേക്ഷിച്ചു താരമൂല്യം വളരെ കൂടുതലുമായിരുന്നു. ഇതെല്ലാമാണ് യോദ്ധയെ പിന്നോട്ടടിച്ചത്.
തീയറ്ററുകളിൽ വലിയ ഹിറ്റായില്ലെങ്കിലും പിൽക്കാലത്ത് പപ്പയുടെ സ്വന്തം അപ്പൂസിനേക്കാൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായ സിനിമയായി യോദ്ധ മാറി. ഒരു കൾട്ട് എന്ന നിലയിൽ ഈ ചിത്രം ഇന്നും ആഘോഷിക്കപ്പെടുന്നു. അസാമാന്യമായ മേക്കിങ് മികവുകൊണ്ട്, യോദ്ധ ഇന്നും ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ്.