ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെ നടി എല്നാസ് നൊറൂസി വളരെ വേറിട്ട ഒരു പ്രതിഷേധ രീതി അവലംബിച്ചു. അവർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്വയം അർത്ഥനഗ്നയാകുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് തന്റെ പ്രതിഷേധം അറിയിച്ചത്. ബുർഖ ധരിച്ചെത്തിയ നടി ആദ്യം ഹിജാബും പിന്നീട് ബുർഖയും അഴിച്ചു മാറ്റുന്നതാണ് വീഡിയോയിൽ ഉള്ളത്.
ഏതു കോണിലുള്ള സ്ത്രീക്കും അവളുടെ മതമോ അവൾ താമസിക്കുന്ന സ്ഥലമോ നോക്കാതെ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനുള്ള അവകാശം വേണമെന്ന് നടി പറയുന്നു. പുരുഷനായാലും സ്ത്രീ ആയാലും എന്തെങ്കിലും പ്രത്യേക തരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശമില്ല എന്നും നടി വീഡിയോയുടെ ഒപ്പം പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.
ഓരോ വ്യക്തികൾക്കും അവരുടേതായ ചില വിശ്വാസങ്ങളും കാഴ്ചപ്പാടുകളും ഉണ്ട്. അതിനെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്. ജനാധിപത്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്വാതന്ത്ര്യമാണ്. ഓരോ സ്ത്രീക്കും അവരുടെ ശരീരം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അധികാരവും സ്വാതന്ത്ര്യവും ഉണ്ട്. ഇത്തരമൊരു വീഡിയോ പങ്കുവെച്ചതിലൂടെ താൻ ഒരിക്കലും നഗ്നത പ്രോത്സാഹിപ്പിക്കുകയല്ല. താൻ മുന്നോട്ടു വയ്ക്കുന്നത് വസ്ത്ര സ്വാതന്ത്ര്യത്തിനുള്ള അവകാശം മാത്രമാണെന്നും നടി പറയുന്നു.
അതേസമയം ഇറാനിൽ മഹ്സ അമിന എന്ന പെൺകുട്ടിയുടെ മരണം വലിയ പ്രക്ഷോഭങ്ങൾക്കാണ് വഴിവെച്ചത്. ഇതിന്റെ ഭാഗമായി ഹിജാബിനെതിരെയുള്ള ജനരോഷം അവിടെ ശക്തമായി തുടരുകയാണ്. സദാചാര പോലീസിങ്ങിന്റെ ഇരയായി ക്രൂരമർദ്ദനമേറ്റുവാങ്ങി കൊല്ലപ്പെടുകയായിരുന്നു മഹ്സ അമിന. ഇത് ഇറാന്‍റെ മണ്ണില്‍ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. നിരവധി സ്ത്രീകളാണ് ഹിജാബ് ഉപേക്ഷിച്ച് തെരുവിലിറങ്ങിയത്. പലരും ഹിജാബ് പരസ്യമായി കത്തിച്ചു പ്രതിഷേധിച്ചു. നിരവധി സ്ത്രീകൾ പരസ്യമായി മുടി മുറിച്ചു. ഇറാനിൽ തുടര്‍ന്നു വരുന്ന പ്രതിഷേധത്തിൽ കുട്ടികൾ ഉൾപ്പെടെ 185 ഓളം പേർ കൊല്ലപ്പെട്ടു എന്നാണ് ഇതുവരെയുള്ള കണക്കുകൾ.